അഭിമാനവും അപമാനവും ഒരേ സമയം ആരെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമോ?
ഉണ്ടാകാനിടയില്ല. എന്നാല്‍ ഞാനനുഭവിച്ചിട്ടുണ്ട്.
അതും വിവാഹം കഴിഞ്ഞയുടനെ.
ഷിംലയിലും നൈനിറ്റാളിലും പോയി മധുവിധു ആഘോഷിയ്‌ക്കാന്‍ സാമ്പത്തികസ്ഥിതി അനുവദിയ്‌ക്കാഞ്ഞതു കൊണ്ട് വിവാഹത്തെത്തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഞങ്ങള്‍ മണവാളനും മണവാട്ടിയും കൂടി ഇരുകൂട്ടരുടേയും ബന്ധുജനങ്ങളുടെ വീടുകളില്‍ ഹ്രസ്വസന്ദര്‍ശനം നടത്തി.
എന്റെ ബന്ധുജനങ്ങളുടെ വീടുകളില്‍ അഭിമാനത്തോടെ, നെഞ്ചുവിരിച്ചാണു ഞാന്‍ കയറിച്ചെന്നത്. തിടമ്പേറ്റാന്‍ മത്സരിയ്‌ക്കുന്ന ഗജവീരന്‍ മസ്‌തകമുയര്‍ത്തിപ്പിടിയ്‌ക്കുന്നതു പോലെ. കാരണം, ശാരി അത്ര സുന്ദരിയായിരുന്നു.
അവളുടെ കണ്ണുകളില്‍ നോക്കിപ്പോയാല്‍ നോട്ടം പിന്‍വലിയ്‌ക്കാന്‍ തോന്നില്ല. `നീലക്കൂവളപ്പൂവുകളോ, വാലിട്ടെഴുതിയ കണ്ണുകളോ, മന്മഥന്‍ കുലയ്‌ക്കും വില്ലുകളോ' എന്നു കവി പാടിയത് ഇവളെ കണ്ടുകൊണ്ടാകണം.
അതിനൊക്കെപ്പുറമെ, അവളുടെ നിറമോ. തൂവെള്ള! അവളുടെ മുഖം ചുവന്നു തുടുത്തിരിയ്‌ക്കും. `ചെമ്മീനി'ല്‍ കറുത്തമ്മയായി അഭിനയിച്ച ഷീലയെയാണ് ഞാന്‍ പലപ്പോഴും ഓര്‍ത്തു പോകുക. അതു പോലുള്ള നിറമാണവള്‍ക്ക്.
ഇതു ഞാന്‍ നിങ്ങളോടു മാത്രമേ പറയൂ. അവള്‍ കേള്‍ക്കെ ഞാനിതു പറയില്ല. സ്വന്തം നിറത്തില്‍ അവള്‍ക്ക് അഭിമാനം മാത്രമല്ല, അഹങ്കാരവുമുണ്ട്. സ്വന്തം സൌന്ദര്യത്തെപ്പറ്റി അവള്‍ പറയുമ്പോള്‍ അവള്‍ അഹങ്കാരത്തിനു കൈയും കാലും വച്ചതാണ് എന്നാണു നമുക്കു തോന്നിപ്പോകുക. വിനയം തൊട്ടു തെറിച്ചിട്ടില്ല. ആ യാഥാര്‍ത്ഥ്യവും ആ ദിവസങ്ങളില്‍ത്തന്നെയാണ് മനസ്സിലാക്കാനിടയായത്.
ഒരു സൌന്ദര്യധാമത്തിന്റെ തോളോടു തോളുരുമ്മി, `കണ്ടില്ലേ, എന്റെ സുന്ദരിയെ' എന്ന മട്ടില്‍ നാട്ടിലെ പെരിയാര്‍ പുഴയോരത്തൂടെ സ്വപ്‌നത്തിലോ സിനിമയിലോ എന്ന പോലെ മന്ദം മന്ദം നടന്നു നീങ്ങിക്കൊണ്ടിരിയ്‌ക്കെ, ഞങ്ങള്‍ കൊച്ചുഗോവിന്ദന്‍ മാഷിന്റേയും കുമാരേട്ടന്റേയും മുന്നില്‍ച്ചെന്നു പെട്ടു.
രണ്ടു പേരും വഴിയരികില്‍ നിന്നുകൊണ്ട് ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നിരിയ്‌ക്കണം. വെള്ള മുണ്ടും ജുബ്ബയും ഷാളും കട്ടിയുള്ള, കറുത്ത ഫ്രെയിമുള്ള കണ്ണടയും ധരിച്ച, പഞ്ഞി പോലെ വെളുത്ത മുടിയുള്ള മാഷ് പണ്ട്, വളരെക്കാലം മുമ്പ്, ഒരദ്ധ്യാപകനായിരുന്നു. അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടില്ല. എണ്‍പതു വയസ്സെങ്കിലും കഴിഞ്ഞ അദ്ദേഹം ആ പ്രദേശത്ത് സമാരാദ്ധ്യനായിരുന്നു. എനിയ്‌ക്കദ്ദേഹത്തോട് ഒരു പ്രത്യേക ആദരവുണ്ടായിരുന്നു. എന്റെ ഒരകന്ന ബന്ധു കൂടിയായിരുന്നു, മാഷ്.
കുറേക്കൂടി പ്രായം കുറഞ്ഞ കുമാരേട്ടനുമായി എനിയ്‌ക്ക് നേരിട്ടു ബന്ധമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഞങ്ങള്‍ തമ്മില്‍ അടുത്ത പരിചയമുണ്ടായിരുന്നു. രണ്ടു പേര്‍ക്കും എന്നോട് പ്രത്യേകവാത്സല്യമുണ്ടായിരുന്നെന്നു ഞാനെപ്പോഴും വിശ്വസിച്ചിരുന്നു.
മാഷെക്കണ്ട പാടെ ഞാന്‍ തൊഴുതു. അതിനു മുമ്പൊരിയ്‌ക്കലും ഞാന്‍ മാഷെ തൊഴുതിരുന്നില്ല. അങ്ങനെയൊരു പതിവ് ഇല്ലാത്തതാണ്. പക്ഷേ ഇന്ന് അങ്ങനെയല്ലല്ലോ. കൂടെ ശാരിയുണ്ട്. വയോജനങ്ങളോട് എനിയ്‌ക്കുള്ള ബഹുമാനവും വിനയവും അവള്‍ കാണട്ടെ. ഒരാദര്‍ശപുരുഷരത്‌നമാണ് അവളുടെ ഭര്‍ത്താവെന്ന് അവള്‍ ധരിച്ചോട്ടെ. അല്‌പകാലത്തേയ്‌ക്കെങ്കിലും.
ഞാന്‍ മാഷിനെ തൊഴുന്നത് ശാരി കണ്ടെങ്കിലും എന്നെ അനുകരിയ്‌ക്കാനൊന്നും അവള്‍ തുനിഞ്ഞില്ല. അത്തരം മൃദുലവികാരങ്ങളൊന്നും അവള്‍ക്ക് അന്നില്ലായിരുന്നു; അന്നു മാത്രമല്ല, ഇന്നുമില്ല.
`ങാ, വിരുന്നു നടപ്പാണ്, അല്ലേ?' മാഷ് കണ്ടപാടെ ചോദിച്ചു.
`എല്ലായിടത്തുമൊന്നു കയറിയിറങ്ങിപ്പോരാമെന്നു വച്ചു,' ഞാന്‍ വിനയാന്വിതനായി പറഞ്ഞു.
`എത്ര ദിവസം ലീവുണ്ട്?'
`ഈയാഴ്‌ച മുഴുവനും.'
`അപ്പോ, ഒന്നോടിവലത്തിട്ടു വരാം. നല്ല കാര്യം.' ശാരിയുടെ നേരേ തിരിഞ്ഞ് മാഷു ചോദിച്ചു, `പണ്ട് നിന്റച്ഛന്‍ ഇവിടുത്തെ സ്‌കൂളില്‍ പഠിപ്പിച്ചിട്ടുണ്ട്. അതു നിനക്കറിയോ?'
നിഷേധാര്‍ത്ഥത്തില്‍ തല കുലുക്കിക്കൊണ്ട് ശാരി എന്നോടു ചോദിച്ചു, `അച്ഛന്‍ ചേട്ടനെ പഠിപ്പിച്ചിട്ടുണ്ടോ?'
അവളുടെ അച്ഛന്‍ എന്റെ നാട്ടിലെ സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന കാലത്ത് എന്നെ പഠിപ്പിയ്‌ക്കാനിട വന്നിട്ടുണ്ടായിരുന്നോ എന്നറിയാനായിരുന്നു അവളുടെ ആകാംക്ഷ.
`അതിന് അവനിവിടൊന്നുമല്ലല്ലോ പഠിച്ചത്,' എനിയ്‌ക്ക് മറുപടി പറയാന്‍ അവസരം കിട്ടും മുന്‍പ് മാഷു ഇടയില്‍ കയറിപ്പറഞ്ഞു. മാഷിന് എന്റെ ചരിത്രം മുഴുവനുമറിയാം. `ഞാന്‍ ഹെഡ്‌മാസ്റ്ററായിരിയ്‌ക്കുമ്പോ നിന്റച്ഛനിവിടെ മാഷായിരുന്നു,' മാഷ് ശാരിയോടു പറഞ്ഞു.
?നിന്റച്ഛന്‍ എന്റെ കീഴിലായിരുന്നു? എന്നൊരു ധ്വനി മാഷുടെ വാക്കുകളിലുണ്ടായിരുന്നില്ലേ എന്ന നേരിയ സംശയം എനിയ്‌ക്കുണ്ടായി. എന്റെ മണവാട്ടിയുടെ അച്ഛനെ ഇടിച്ചുതാഴ്‌ത്താനുള്ള ശ്രമം, അത് മനഃപൂര്‍വ്വമായിരുന്നാലും ഇല്ലെങ്കിലും ഉള്ളുകൊണ്ട് എനിയ്‌ക്കത്ര രുചിച്ചില്ല. എങ്കിലും ഞാനൊന്നും മിണ്ടിയില്ല. പ്രായമായവര്‍ക്ക് ചില സ്വാതന്ത്ര്യങ്ങളുണ്ട്. ചിലരത് ദുരുപയോഗപ്പെടുത്തുന്നു. കണ്ടു നില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല.
`അച്ചന്മാര് എവിടൊക്കെ ജോലി ചെയ്‌തൂന്ന് അറിഞ്ഞിരിയ്‌ക്കണ്ടേ,' അതുവരെ നിശ്ശബ്ദനായി നിന്നിരുന്ന കുമാരേട്ടന്‍ കുറ്റപ്പെടുത്തലിന്റെ ലാഞ്‌ഛനയോടെ പറഞ്ഞു. ശാരി ഇതൊക്കെ എങ്ങനെയറിയാന്‍. എനിയ്‌ക്കവളോട് സഹതാപം തോന്നി. പക്ഷേ അവള്‍ കൂസാതെ നിന്നു. അതൊന്നും അവളെ ?ഏശാറില്ല?.
കുമാരേട്ടനും മകനും തമ്മില്‍ അത്ര സുഖത്തിലല്ല. മകന്‍ അച്ഛനെ വകവയ്‌ക്കാത്തതു കൊണ്ട് പുതുതലമുറയോട് കുമാരേട്ടന് പൊതുവില്‍ ഒരകല്‍ച്ചയുണ്ട്. ഞാനും പുതുതലമുറയില്‍പ്പെടുന്നതുകൊണ്ട് എന്നോടും കുമാരേട്ടന് അകല്‍ച്ചയുണ്ടാകും. ആ പശ്ചാത്തലം ശാരിയ്‌ക്കു പിന്നീടു വിശദീകരിച്ചുകൊടുക്കണം.
അപ്പോള്‍ ദാ വരുന്നൂ, ഒരു ബോംബ്! `ഇവനങ്ങു കറുത്തു പോയോ?'
കൊച്ചുഗോവിന്ദന്‍ മാഷിന്റെ ചോദ്യം കേട്ടു ഞാന്‍ ഞെട്ടി. ആരോപണം ശരിയാണ്, എന്റെ നിറം കറുപ്പാണ്.
ബലൂണിന്റെ കാറ്റു പോയതു പോലെ എന്റെ മസ്‌തകവും നെഞ്ചുമെല്ലാം ഒരേ സമയം ഇടിഞ്ഞു.
`ഏയ്. അവന്റെ നെറം പണ്ടും ഇങ്ങനെ തന്നാ. അവന്‍ അവള്‍ടെ അടുത്തു നിന്നിട്ടാ അങ്ങനെ തോന്നണത്,' കുമാരേട്ടന്‍ വിശദീകരിച്ചു.
ശാരി പൊട്ടിച്ചിരിച്ചു. എന്റെ കറുപ്പുനിറത്തെപ്പറ്റിയുള്ള പരാമര്‍ശവും അവളുടെ വെളുപ്പുനിറത്തെപ്പറ്റിയുള്ള പരോക്ഷമായ പ്രശംസയും കേട്ട് അവള്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു. അവള്‍ എന്നെ നോക്കിക്കൊണ്ട് നിര്‍ത്താതെ ചിരിച്ചു.
ഞാന്‍ വിളറി. എന്റെ പ്രതാപം മുഴുവനും തകര്‍ന്നു തരിപ്പണമായി.
അവളുടെ ചിരിയ്‌ക്കൊരു കുഴപ്പമുണ്ട്. ഫ്‌ലൂ പോലെ വായുവിലൂടെ പെട്ടെന്നു പകരുന്ന ഒന്നാണത്. അവള്‍ പൊട്ടിച്ചിരിയ്‌ക്കാന്‍ തുടങ്ങിയാല്‍ അതു കാണുന്നവരെല്ലാം ആ ചിരിയില്‍ സജീവമായി പങ്കു ചേരാന്‍ തുടങ്ങും. അവളുടെ ചിരി ഇത്ര പെട്ടെന്നു പകരുന്നത് എന്തുകൊണ്ടാണെന്ന് എനിയ്‌ക്കിതുവരെ മനസ്സിലായിട്ടില്ല. അവളതു മനഃപൂര്‍വ്വം ചെയ്യുന്നതല്ല. പരിസരബോധം വെടിഞ്ഞ് അവളങ്ങു തലയറഞ്ഞു ചിരിയ്‌ക്കും. കണ്ടുനില്‍ക്കുന്നവരൊക്കെ ചിരിയില്‍ പങ്കു ചേരും.
അക്കാര്യവും എനിയ്‌ക്കു വെളിപ്പെട്ടത് അന്നാണ്. കാരണം, അവളുടെ അട്ടഹാസം കണ്ട് കൊച്ചുഗോവിന്ദന്‍ മാഷ് കുമ്പ കുലുക്കിച്ചിരിച്ചു. കുമാരേട്ടന്‍ ചിരിച്ചു കാണാറില്ല. ചിരിയ്‌ക്കാത്ത കുമാരേട്ടന്‍ പോലും അപ്പോള്‍ ചിരിച്ചു പോയി.
ചിരിയുടെ മാലപ്പടക്കത്തിന് ശാരി തീകൊളുത്തിയതു കണ്ട്, ഇളിഭ്യനായി, ഞാനും ഒരു വിളറിയ ചിരി മുഖത്തു ഫിറ്റു ചെയ്‌തു. അല്ലാതെന്താ ചെയ്‌ക!
ഞങ്ങള്‍ നടപ്പു തുടര്‍ന്നപ്പോഴും എന്റെ നിറത്തെച്ചൊല്ലിയുള്ള നവവധുവിന്റെ ആസ്വാദനം തീര്‍ന്നിരുന്നില്ല. അവള്‍ ചിരിച്ചുകൊണ്ടു തന്നെ നടന്നു. എന്നെ നോക്കിക്കൊണ്ട് അവള്‍ ഓര്‍ത്തോര്‍ത്തു ചിരിച്ചു.
അതു മാത്രമല്ല, അവള്‍ എന്നെക്കൊണ്ട് അവര്‍ രണ്ടു പേരുടേയും ഡയലോഗുകള്‍ അതേപടി വീണ്ടും വീണ്ടും ആവര്‍ത്തിപ്പിച്ചു. അന്യരുടെ മിമിക്രി കാണിയ്‌ക്കുന്ന ദുശ്ശീലം എനിയ്‌ക്ക് കുറെശ്ശെയുണ്ടായിരുന്നതു കൊണ്ട് ഒറിജിനലിലും നന്നായി എന്റെ ഇമിറ്റേഷന്‍. അവള്‍ ?വണ്‍സ് മോര്‍? വീണ്ടും വീണ്ടും പറഞ്ഞതനുസരിച്ച് ഞാന്‍ വീണ്ടും വീണ്ടും, ഇളിഭ്യതയോടെ പറഞ്ഞു കാണിച്ചു. നവവധുവിന്റെ അഭ്യര്‍ത്ഥന എങ്ങനെ തള്ളിക്കളയാന്‍ പറ്റും!
എന്നാലും കൊച്ചുഗോവിന്ദന്‍ മാഷ് ഇങ്ങനൊരു ചതി എന്നോടു ചെയ്യുമെന്നു ഞാന്‍ സ്വപ്‌നേപി വിചാരിച്ചിരുന്നതല്ല. പല നല്ല കാര്യങ്ങളും ഞാന്‍ അദ്ദേഹത്തിനു ചെയ്‌തു കൊടുത്തിട്ടുണ്ട്. എനിയ്‌ക്കവകാശപ്പെടാന്‍ പലതുമുണ്ട്.
മാഷിനു വേണ്ടി പലതും ഞാന്‍ എറണാകുളത്തു നിന്നു വാങ്ങിക്കൊണ്ടുവന്നു കൊടുത്തിട്ടുണ്ട്. എനിയ്‌ക്കു ജോലി കിട്ടിയപ്പോള്‍ മാഷിന് ഞാനൊരു ഹീറോ പേന വാങ്ങിക്കൊടുത്തു. മാഷിന്റെ പോക്കറ്റില്‍ അതിന്റെ സ്ഥിരസാന്നിദ്ധ്യമുണ്ട്. ആര്‍ക്കുമത് കാണാവുന്നതുമാണ്.
അതിലും വലിയൊരു സേവനം ഞാന്‍ ചെയ്‌തിട്ടുണ്ട്. മാഷിന്റെ രണ്ടാമത്തെ പുത്രന്‍ വേണുവിന് ഇടക്കാലത്ത് വഴിയൊരല്‌പം തെറ്റി. `നീ അവനോടൊന്നു സംസാരിയ്‌ക്കണം,' മാഷ് എന്നോടൊരിയ്‌ക്കല്‍ ആവശ്യപ്പെട്ടു.
ഞാന്‍ വേണുവുമായി സംസാരിച്ചു. ഒരു തവണയല്ല, പല തവണ. അവന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. കവിതയെഴുതാനുള്ള അഭിനിവേശം അവനെ പിടികൂടിയിരുന്നു. അവന്റെ ആലോചന കണ്ട് മാഷ് തെറ്റിദ്ധരിച്ചു പോയിരുന്നു. വാസ്‌തവത്തില്‍ വേണുവില്‍ നിന്ന് ഞാന്‍ പല കാര്യങ്ങളും പഠിയ്‌ക്കുകയാണുണ്ടായത്. എന്തായാലും എന്റെ വിശദീകരണത്തെത്തുടര്‍ന്ന് മാഷിന് ആശ്വാസമായി. മകനെ ഞാന്‍ നേര്‍വഴിയിലേയ്‌ക്കു തിരികെക്കൊണ്ടുവന്നെന്ന് മാഷ് കൃതജ്ഞതയോടെ പലരോടും പറഞ്ഞതായി ഞാനറിഞ്ഞിട്ടുണ്ട്.
അങ്ങനെയുള്ള മാഷാണ് പുതുമണവാട്ടിയുടെ മുന്നില്‍ വച്ച് എന്നെ നിര്‍ദ്ദയം തേജോവധം ചെയ്‌തു നിരപ്പാക്കിയത്! പ്രായമാകുമ്പോള്‍ ചിലരുടെ വിവേകം നഷ്ടപ്പെടുമെന്നു പറഞ്ഞു കേട്ടിട്ടേയുള്ളു. ഇപ്പോള്‍ അത് അനുഭവപ്പെടുകയും ചെയ്‌തു.
ഞാന്‍ സ്വതവേ കറുത്തയാളല്ല. ഇത്രത്തോളം കറുപ്പ് മുമ്പുണ്ടായിരുന്നില്ല.
വിവാഹത്തിനു മുമ്പുള്ള ഏതാനും വര്‍ഷം വലിയ ചെലവു കൂടാതെ, പതിവായി ടെന്നീസു കളിയ്‌ക്കാനുള്ള ഭാഗ്യം സിദ്ധിച്ചപ്പോള്‍ ഞാനതു തട്ടി നീക്കിയില്ല. പൊരിഞ്ഞ വെയിലത്തായിരുന്നു മിയ്‌ക്കപ്പോഴും ടെന്നീസു കളി.
ഒഴിവു ദിവസങ്ങളില്‍ മൂന്നും നാലും മണിക്കൂറും കളിച്ചു. ദേശീയചാമ്പനായിരുന്ന വിജയ് അമൃത്‌രാജിനെപ്പോലെ ആയിത്തീരണമെന്ന അഭിലാഷമുണ്ടായിരുന്നതുകൊണ്ട് വെയിലൊരു പ്രശ്‌നമായിത്തോന്നിയിരുന്നില്ല. അധികം താമസിയാതെ ഞാന്‍ വിജയ് അമൃത്‌രാജിനെപ്പോലെയായിത്തീര്‍ന്നു. കളിയിലല്ല, ശരീരകാന്തിയില്‍. വിജയ് അമൃത്‌രാജിനെ കണ്ടിട്ടുള്ളവര്‍ക്ക് കാര്യം എളുപ്പം മനസ്സിലാകും. നല്ല കറുപ്പു നിറമാണ് വിജയിന്.
?നീ വല്ലാണ്ട് കറുത്തു പോയല്ലോ?യെന്ന് അമ്മ പോലും എന്നോടു പറഞ്ഞിരുന്നു. അന്നതിന് ഒരു വിലയും കല്‌പിച്ചില്ല.
ഇനിയുമുണ്ട്, എന്റെ നിറത്തിനു ഹേതു.
ഞാന്‍ ഒരൊറ്റപ്പൂരാടനാണ്. സഹോദരങ്ങളില്ല. അച്ഛന്‍ നേരത്തേ തന്നെ മണ്മറഞ്ഞു പോയി. അതുകൊണ്ട് എന്റെ വിവാഹത്തിന്റെ സകലമാനകാര്യങ്ങളും ഞാന്‍ തന്നെയാണു കൈകാര്യം ചെയ്‌തത്. കുറേയേറെ വീടുകളില്‍ പോയി ബന്ധുക്കളേയും സുഹൃത്തുക്കളേയും നേരിട്ടു ക്ഷണിച്ചു. പന്തല്‍, വാഹനം, പാര്‍ട്ടി, ഇവയൊക്കെ ഏര്‍പ്പാടാക്കി. ഒട്ടേറെ സാധനങ്ങള്‍ പലയിടങ്ങളില്‍ നിന്നായി വാങ്ങിക്കൊണ്ടു വന്നു. എല്ലാം പൊരിവെയിലത്തു തന്നെ. വിവാഹമടുത്തപ്പോള്‍ ഓട്ടപ്പാച്ചില്‍ വര്‍ദ്ധിച്ചു. നിറം വീണ്ടും ഇരുണ്ടു.
ഇതൊക്കെ കണക്കിലെടുക്കാനുള്ള സന്മനസ്സു കാണിയ്‌ക്കാന്‍ ആരും തയ്യാറാകുന്നില്ല. ബാല്യം മുതല്‍ എന്നെ അറിയുന്ന കൊച്ചുഗോവിന്ദന്‍ മാഷും കുമാരേട്ടനും ലേശം പോലും മനസ്സാക്ഷിക്കുത്തില്ലാതെ എന്നെ കളിയാക്കി. അതും നവവധുവിന്റെ മുന്നില്‍ വച്ച്. നവവധുവാണെങ്കിലോ, ദയവിന്റെ കണിക പോലും കാണിയ്‌ക്കാതെ, അവരുടെ മുന്നില്‍ വച്ചു തന്നെ അട്ടഹസിച്ചു ചിരിച്ചു, ചിരിച്ചു മറിഞ്ഞു, അവരെക്കൂടെ ചിരിപ്പിച്ചു. ആ ചിരി അവള്‍ തുടര്‍ന്നു കൊണ്ടുമിരിയ്‌ക്കുന്നു.
ഞാന്‍ ചിന്തിച്ചു.
വെളുത്തു ചുവന്ന ഇവളുടെ കൂടെ നടക്കുമ്പോള്‍ ഇനിയും പലരും എന്നെ കളിയാക്കിയെന്നു വരാം. ഇത്ര പ്രായമായവര്‍ പോലും കളിയാക്കിക്കഴിഞ്ഞ നിലയ്‌ക്ക് പ്രായം കുറഞ്ഞവര്‍ എന്തു തന്നെ പറയില്ല!
ചിലര്‍ ശാരിയേയും കളിയാക്കിയെന്നു വരാം. അവളുടെ കൂട്ടുകാരികള്‍ക്ക് എന്നെ പരിചയപ്പെടുത്തിക്കൊടുക്കുകയാണെങ്കില്‍ ഈ കറുമ്പനെ മാത്രമേ നിനക്കു കിട്ടിയുള്ളോ എന്ന് അവര്‍ അവളോടു ചോദിയ്‌ക്കില്ലേ! ഞാനൊരു നീഗ്രോ ആണെന്ന് പത്തുപേര്‍ പറഞ്ഞാല്‍ ശാരിയ്‌ക്കും തോന്നില്ലേ, ഞാനവള്‍ക്കു ചേര്‍ന്നവനല്ലെന്ന്! അപ്പോഴെന്തു സംഭവിയ്‌ക്കും? അവള്‍ക്കെന്നോട് അവജ്ഞ തോന്നിത്തുടങ്ങും. കറുമ്പന്‍. നീഗ്രോ. അവളെന്റെ മുഖത്തു നോക്കി പറയുന്നതു പോലെ തോന്നി.
ജീവിതം പെട്ടെന്നു വഴി മുട്ടിയതു പോലെ.
അന്നു വീട്ടില്‍ ചെന്ന പാടെ ഞാന്‍ കണ്ണാടിയില്‍ മുഖം നോക്കി. ഇരുണ്ടിരിയ്‌ക്കുന്നു. പതിവിലും കൂടുതല്‍ ഇരുണ്ട പോലെ. മുഖത്തു സോപ്പു പതച്ച് നന്നായി കഴുകിത്തുടച്ചു. കണ്ണാടിയില്‍ നോക്കി. വലിയ മാറ്റമില്ല. മുഖം വീണ്ടും കഴുകി. യാതൊരു പുരോഗതിയുമില്ല.
കൈകാലുകള്‍ സസൂക്ഷ്‌മം പരിശോധിച്ചു. ഇരുണ്ട നിറം. നീഗ്രോ എന്ന വാക്ക് ചെവിയില്‍ മുഴങ്ങി. മുണ്ടിന്റെ മടക്കിക്കുത്ത് ഞാനഴിച്ചിട്ടു. എന്റെ കറുത്ത കാലുകള്‍ ശാരി കാണാതിരിയ്‌ക്കട്ടെ.
ഇതൊക്കെയായിട്ടും എന്റെ മനമിരുണ്ടു. ഉത്സാഹം വറ്റി.
അന്നു രാത്രി കിടക്കാറായപ്പോള്‍ ഞാന്‍ ശാരിയോടു പറഞ്ഞു, ` നാളെ നമ്മള്‍ എവിടേയ്‌ക്കും പോകുന്നില്ല.'
`നാളെയും കറങ്ങാനായിരുന്നല്ലോ പരിപാടി. എന്തു പറ്റി?' ശാരി ആരാഞ്ഞു.
എന്തുത്തരമാണു പറയുക. സത്യമെങ്ങനെ പറയും. ഞാനവളുടെ ചോദ്യം കേള്‍ക്കാത്ത ഭാവം നടിച്ചു.
പക്ഷേ, അവള്‍ എളുപ്പം പിന്മാറുന്ന കൂട്ടത്തിലല്ലെന്ന് എനിയ്‌ക്കന്നു മനസ്സിലായി. എന്തോ പ്രശ്‌നമുണ്ടെന്നു മണത്തറിഞ്ഞ അവള്‍ കുത്തിക്കുത്തിച്ചോദിച്ചു. ഒടുവില്‍ സഹികെട്ടു ഞാന്‍ പറഞ്ഞു: `ഞാന്‍ ഇത്തിരിയൊന്നു വെളുത്തിട്ടേ ഇനി വിരുന്നിനുള്ളു. ഞാന്‍ കറുത്തു പോയീന്നു പറഞ്ഞ് ആളുകളെന്നെ കളിയാക്കുന്നു.' എന്റെ ശബ്ദത്തില്‍ പരിഭവം വ്യക്തമായിരുന്നു.
അവള്‍ തലയുയര്‍ത്തി ഒരു നിമിഷമെന്നെ നോക്കി നിന്നു. എന്നിട്ടവള്‍ പൊട്ടിച്ചിരിച്ചു.
എന്റെ വിഷണ്ണത വര്‍ദ്ധിച്ചു.
അവളടുത്തുവന്നിരുന്നു. എന്റെ കറുത്ത കൈത്തണ്ടയോട് അവളുടെ വെളുത്തു സുന്ദരമായ കൈത്തണ്ട ചേര്‍ത്തു വച്ചു. എന്നിട്ടവള്‍ ചോദിച്ചു, `ദാ, ചേട്ടനൊന്നു നോക്ക്. രാവും പകലും പോലെയല്ലേ?'
ഞാനൊന്നും മിണ്ടിയില്ല. മിണ്ടാനൊന്നുമുണ്ടായിരുന്നില്ല. സംഗതി സത്യമായിരുന്നു. രാവും പകലും തന്നെ. എന്റെ കൈത്തണ്ട ഇരുണ്ടത്. അവളുടേതോ തൂവെള്ള; എന്തൊരു ഭംഗിയുള്ള കൈത്തണ്ട! ഞാന്‍ നിര്‍ന്നിമേഷനായി ആ കൈത്തണ്ടയില്‍ മിഴിയും നട്ടിരുന്നു. ഇത്ര മനോഹരമായ കൈത്തണ്ട എന്റെ സ്വന്തമായിത്തീര്‍ന്നില്ലേ. സന്തോഷം തോന്നി. എന്നാല്‍ എന്റെ സ്വന്തം കൈത്തണ്ടയോ. ഉടന്‍ സന്താപവും തോന്നി.
`ഉള്ള കാര്യം ആളുകള്‍ പറഞ്ഞാലെന്താ കുഴപ്പം?' ശാരി ചോദിച്ചു. `ചേട്ടന്‍ വെളുത്തതാണ് എന്നു പറഞ്ഞൂന്നു തന്നെ വെച്ചോളിന്‍. എന്നാലും ചേട്ടന്‍ ഇങ്ങനെ കറുത്തു തന്നെയല്ലേ ഇരിയ്‌ക്കൂ.' അവളെന്റെ കറുത്ത തൊലിയില്‍ നഖം കൊണ്ടു ചുരണ്ടിക്കാണിച്ചു. `ദാ, ഈ കറുപ്പ് ഒരു കാലത്തും പോവില്ല. പോവുമോ?'
സത്യത്തിന്റെ നേരേ കണ്ണടച്ചിട്ടു കാര്യമില്ല. സത്യം മറച്ചു വയ്‌ക്കാനും സാദ്ധ്യമല്ല. മുണ്ടിന്റെ മടക്കിക്കുത്തഴിച്ചിട്ട് കറുത്ത കാലുകള്‍ മറയ്‌ക്കാന്‍ ശ്രമിച്ചാലും അതൊക്കെ താല്‍ക്കാലികം മാത്രം. കറുപ്പ് എന്നായാലും പുറത്തു വരും.
`അപ്പോ നീ വീണ്ടും കളിയാക്കിച്ചിരിയ്‌ക്കുമോ?' ഞാന്‍ അല്‌പം ശങ്കയോടെ ചോദിച്ചു. അവളുടെ ഭാഗത്തു നിന്ന് ദയവു പ്രതീക്ഷിച്ചു. എന്തൊക്കെയായാലും അവളെന്റെ ഭാര്യയാണല്ലോ. അവള്‍ കളിയാക്കിച്ചിരിയ്‌ക്കില്ലെങ്കില്‍ പിന്നെയൊന്നും സാരമില്ല.
`പിന്നില്ലാതെ!' അവളുടെ ഉത്തരം കേട്ട് ഞാന്‍ നടുങ്ങി. `അതേയ്, ചേട്ടാ, ഞാനൊരു കാര്യം പറഞ്ഞേയ്‌ക്കാം.' അവള്‍ താക്കീതിന്റെ സ്വരത്തില്‍ പറഞ്ഞു. `ഞാന്‍ എന്റെ അച്ഛനെ വരെ കളിയാക്കിച്ചിരിച്ചിട്ടുള്ള കൂട്ടത്തിലാണ്. പറഞ്ഞില്ലെന്നു വേണ്ട.' എന്റെ മനമിടിഞ്ഞു. സ്വന്തം അച്ഛനെ കളിയാക്കുന്നവളാണെങ്കില്‍ ഇവളില്‍ നിന്നു ദയവു പ്രതീക്ഷിച്ചിട്ടു കാര്യമില്ല. എന്റെ മുഖത്തെ നിരാശ കണ്ട് അവളെന്റെ താടി പിടിച്ചുയര്‍ത്തി. എന്റെ കണ്ണുകളിലേയ്‌ക്ക് ഉറ്റു നോക്കിക്കൊണ്ട് അവള്‍ തുടര്‍ന്നു, `ഞാന്‍ അച്ഛനെക്കളിയാക്കിച്ചിരിച്ചിട്ട് അച്ഛനൊരു കുഴപ്പോമില്ല. ചേട്ടനെ കളിയാക്കിച്ചിരിച്ചാല്‍ ചേട്ടനും കുഴപ്പമുണ്ടാകേണ്ട കാര്യമില്ല. കേട്ടില്ലേ?'
ഞാന്‍ അവളുടെ കണ്ണുകളിലേയ്‌ക്കു നോക്കിക്കൊണ്ടിരുന്നു.
എന്റെ ശിരസ്സ് മാറത്തിറുക്കിയമര്‍ത്തിക്കൊണ്ട് അവള്‍ പ്രഖ്യാപിച്ചു, `എനിയ്‌ക്കു തോന്നുമ്പോഴൊക്കെ ഞാന്‍ ചേട്ടനെ കളിയാക്കും, ചിരിയ്‌ക്കും. പ്രശ്‌നമുണ്ടെങ്കില്‍ ഇപ്പൊത്തന്നെ പറഞ്ഞേക്കണം. പറഞ്ഞോ, പ്രശ്‌നമുണ്ടോ?'
എന്റെ ചുണ്ടുകള്‍ അവളുടെ മാറത്തമര്‍ന്നിരുന്നതു കൊണ്ട് എനിയ്‌ക്ക് ശബ്ദിയ്‌ക്കാന്‍ കഴിഞ്ഞില്ല. തന്നെയുമല്ല, അവളുടെ കണ്ണുകളിലെന്തോ ഒരു കാന്തശക്തിയുണ്ട്. ഒന്നു നോക്കിപ്പോയാല്‍ പിന്നെ കണ്ണെടുക്കാന്‍ തോന്നില്ല. ലോഹം കാന്തത്തിലെന്ന പോലെ തറഞ്ഞിരുന്നു പോകും. ഞാനവളുടെ കണ്ണുകളിലെ കുസൃതിയുടെ മിന്നലാട്ടം നോക്കിയിരുന്നു.
അവളുടെ മാറില്‍ താടിയമര്‍ത്തിക്കൊണ്ട്, ആ ചിരിയ്‌ക്കുന്ന കണ്ണുകളില്‍ത്തന്നെ നോക്കിയിരിയ്‌ക്കെ എന്റെ വിഷാദം മുഴുവനും അലിഞ്ഞലിഞ്ഞില്ലാതായി. കൊച്ചുഗോവിന്ദന്‍ മാഷിന്റേയും കുമാരേട്ടന്റേയും ഡയലോഗുകളില്‍ ഉള്ളതായി തോന്നിയിരുന്ന മുനയും എന്റെ കറുപ്പിലുള്ള അപകര്‍ഷതാബോധവുമെല്ലാം ഞാന്‍ മറന്നു. ഞാനവളെ ചുറ്റിവരിഞ്ഞു.
ഇവള്‍ കളിയാക്കുകയോ അട്ടഹസിച്ചു ചിരിയ്‌ക്കുകയോ എന്തു വേണമെങ്കിലും ചെയ്‌തോട്ടെ. ഇവളെന്നും എപ്പോഴും എന്റെ അടുത്തുണ്ടായാല്‍ മാത്രം മതി. ചിരിയ്‌ക്കുന്ന ഈ കണ്ണുകളിലേയ്‌ക്ക്, ഇങ്ങനെ നോക്കിയിരിയ്‌ക്കാന്‍ പറ്റണം. അതു മതി, അതു മാത്രം മതി ജീവിതത്തില്‍.
എന്റെ മുഖം പെട്ടെന്നു തെളിഞ്ഞു. അതു കണ്ടായിരിയ്‌ക്കണം, എന്റെ നെറ്റിയില്‍ ചുണ്ടുകള്‍ ചേര്‍ത്തു വച്ചുകൊണ്ടവള്‍ സ്‌നേഹമസൃണമായി, കുസൃതിയോടെ വിളിച്ചു, `എന്റെ കള്ളക്കൃഷ്‌ണാ, കരുമാടീ...'
(ഈ കഥ തികച്ചും സാങ്കല്‌പികമാണ്.)
Comments