അലഹബാദ്: സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ 14 കാരിയുടെ 25 ആഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണത്തെ നശിപ്പിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘം അനുമതി നല്‍കി. 20 ആഴ്ചയില്‍ കൂടുതല്‍ വളര്‍ച്ചയെത്തിയ ഭ്രൂണത്തെ നശിപ്പിക്കുവാന്‍ ഇന്ത്യയില്‍ നിയമം അനുശാസിക്കുന്നില്ല. ഭ്രൂണത്തെ നശിപ്പിക്കാന്‍ അനുമതി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അച്ഛന്‍ ആദ്യം കീഴ്‌കോടതിയെയും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍, ഇരു കോടതികളും ഭ്രൂണത്തെ നശിപ്പിക്കുവാന്‍ സാധിക്കില്ലെന്ന തീരുമാനമാണ് സ്വീകരിച്ചത്. ഇതിനെതിരേയാണ് അപ്പീലുമായി പെണ്‍കുട്ടിയും പിതാവും സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റീസുമാരായ കുര്യന്‍ ജോസഫും അനില്‍ ആര്‍. ദവേയും ഉള്‍പ്പെട്ട ബെഞ്ചാണു കേസ് പരിഗണിച്ചത്. വിഷയത്തില്‍ ഒരു വിദഗ്ധ മെഡിക്കല്‍ സംഘത്തെ രൂപവത്കരിക്കണമെന്നും പെണ്‍കുട്ടിയുടെ ജീവനും ആരോഗ്യത്തിനും പ്രശ്‌നങ്ങളില്ലെന്നു മെഡിക്കല്‍ സംഘം റിപ്പോര്‍ട്ട് നല്‍കിയാല്‍ ഗര്‍ഭഛിദ്രം അനുവദിക്കാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച അഞ്ചംഗ മെഡിക്കല്‍ സംഘമാണ് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയത്. വെള്ളിയാഴ്ച പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിനു വിധേയയാക്കും.
തൈറോയിഡ് അസുഖത്തിനു പെണ്‍കുട്ടിയെ ചികിത്സിച്ച ഡോ. ജാതിന്‍ മേഹ്തയില്‍ നിന്നുമാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഗര്‍ഭഛിദ്രത്തിനു വിധേയമാക്കിയ ശേഷം ഭ്രൂണത്തിന്റെ ഡിഎന്‍എ പരിശോധന നടത്തണമെന്നു സുപ്രീം കോടതി പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. കേസിന്റെ മുന്നോട്ടുള്ള നടത്തിപ്പില്‍ ഇതു തെളിവായി കണക്കാക്കുന്നതിനായാണു കോടതി ഇത്തരം ഒരു പ്രത്യേക നിര്‍ദേശം നല്‍കിയിരിക്കുന്നു.
Comments