കോട്ടയം: റബര്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച വിലസ്ഥിരതാ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നും റബര്‍ വിപണി കുത്തനെ തകര്‍ത്ത് വ്യവസായികളെ സഹായിക്കാന്‍ മാത്രമാണ് ഈ പദ്ധതി ഉപകരിച്ചിരിക്കുന്നതെന്നും 300 കോടിയെന്ന മോഹന വാഗ്‌ദാനത്തിന്റെ മറവില്‍ 12 ലക്ഷത്തോളം കര്‍ഷകരെ സര്‍ക്കാര്‍ ഒറ്റുകൊടുത്തിരിക്കുന്നുവെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്‌റ്റിയന്‍ ആരോപിച്ചു.
റബര്‍ വിപണി കിലോഗ്രാമിന് 100 രൂപയിലേയ്‌ക്ക് ഇടിഞ്ഞിരിക്കുകയാണ്. റബര്‍ വിലത്തകര്‍ച്ചയില്‍ നേട്ടമുണ്ടാക്കുന്നത് വന്‍കിട വ്യാപാരികളും വ്യവസായികളുമാണ്. സഹായധനമുള്‍പ്പെടെ 150 രൂപയെന്ന അടിസ്ഥാനവില കൃത്യമായി നല്‍കുവാന്‍ വിലസ്ഥിരതാപദ്ധതിക്കിന്നാവുന്നില്ല. ഉദ്യോഗസ്ഥരുടെ അഭാവം ചൂണ്ടിക്കാട്ടി ഫീല്‍ഡ് ഓഫീസര്‍മാരെ ഉത്തരവാദിത്വങ്ങളില്‍ നിന്നൊഴിവാക്കിയിരിക്കുന്ന റബര്‍ ബോര്‍ഡിന്റെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ ധിക്കാരപരമായ സമീപനമാണെന്ന് വിസി.സെബാസ്റ്റ്യന്‍ പറഞ്ഞു.
വിലസ്ഥിരതാ പദ്ധതിയിലൂടെ സര്‍ക്കാര്‍ ഇതിനോടകം വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കി, പദ്ധതി അംഗമായി ചേരുവാന്‍ വര്‍ദ്ധിപ്പിച്ച ഭൂനികുതിയാണ് കര്‍ഷകര്‍ അടച്ചത്. 2012ല്‍ ഒരു ഹെക്‌ടറിന് 100 രൂപയായിരുന്നു നികുതി. 2015-16ല്‍ 800 രൂപയാണ് ഭൂനികുതിയടച്ചത്. രണ്ടു ഹെക്‌ടര്‍ വരെയാണ് വിലസ്ഥിരതാ പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. റബര്‍ഷീറ്റും ലാറ്റക്‌സും ഉല്‌പാദിപ്പിക്കുന്ന 3 ലക്ഷത്തോളം കര്‍ഷകര്‍ ഈ പദ്ധതിയില്‍ അംഗമായി ചുരുങ്ങിയ സമയത്തിനുള്ളില്‍ ചേര്‍ന്നിരിക്കുമ്പോള്‍ കോടിക്കണക്കിന് രൂപയാണ് ഖജനാവിലടച്ചത്. ഈ തുകയുടെ ഒരംശംപോലും കര്‍ഷകര്‍ക്ക് വിതരണം ചെയ്യുവാന്‍ സാധിക്കാത്ത വഞ്ചനാപരമായ നിലപാട് സര്‍ക്കാര്‍ തിരുത്തണം.
അധികാരത്തിലിരുന്നപ്പോള്‍ റബറിന്റെ വിലയിടിവില്‍ ചെറുവിരലനക്കാത്തവരും ഭൂനികുതി വര്‍ദ്ധിപ്പിച്ച് കര്‍ഷകരെ ദ്രോഹിച്ചവരും എംഎല്‍എ മന്ത്രി സ്ഥാനങ്ങള്‍ നഷ്‌ടപ്പെട്ടിരിക്കുമ്പോള്‍ കര്‍ഷകരെ സ്‌നേഹിച്ചിറങ്ങിയിരിക്കുന്നതിന്റെ കാപട്യം തിരിച്ചറിഞ്ഞ് പ്രതികരിക്കുവാനുള്ള ആര്‍ജ്ജവം കര്‍ഷകര്‍ക്കുണ്ട്. ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ ഇന്നത്തെ കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ച് വിലയിരുത്തുവാനുള്ള നേതൃസമ്മേളനം ഡിസംബര്‍ ഒന്നിന് പാലായില്‍ ചേരുന്നതാണെന്ന് വി.സി.സെബാസ്റ്റ്യന്‍ അറിയിച്ചു.
ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി
Comments