സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം കഴിഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റുകള്‍ വരാന്‍പോകുന്നു. ജനാധിപത്യസംവിധാനത്തില്‍ അധികാരത്തിലേറുന്ന സര്‍ക്കാരുകള്‍ ജനങ്ങളുടെ സംരക്ഷണത്തിനും നാടിന്റെ വികസനത്തിനും വിവിധ സാമൂഹ്യ സാംസ്കാരിക ജനകീയ തലങ്ങളുടെ സമഗ്രവളര്ച്ചയ്ക്കുമായി അവതരിപ്പിക്കുന്ന സാമ്പത്തിക വിനിയോഗത്തിന്റെയും ധനാഗമമാര്ഗ്ഗങ്ങളുടെയും ഭരണനിര്വ്വഹണച്ചെലവുകളുടെയും ആകെത്തുകയായ ബഡ്ജറ്റു നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി ലക്ഷ്യപ്രാപ്തിയിലെത്താറുണ്ടോ?
ബഡ്ജറ്റ് അവതാരകന്റെ പ്രസംഗചാതുര്യത്തിനപ്പുറം നാടിന്റെ വികസന ക്ഷേമ പദ്ധതികളും സ്വപ്നങ്ങളും പങ്കുവെച്ച് നടപ്പിലാക്കുന്ന സുപ്രധാന രേഖയായി ജനാധിപത്യ ഉന്നതസഭകളിലവതരിപ്പിക്കുന്ന ബജറ്റുകള്‍ക്കും നയപ്രഖ്യാപനങ്ങള്ക്കുമാകുന്നുണ്ടോയെന്ന് പൊതുസമൂഹം വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.
കാര്‍ഷികമേഖലയിലെ പ്രത്യേകിച്ച് റബര്‍ കര്‍ഷകര്‍ നേരിടുന്ന അതിരൂക്ഷമായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. 300 കോടി റബര്‍ മേഖലയുടെ സംരക്ഷണത്തിനായി മാറ്റിവച്ച സര്‍ക്കാര്‍ ഔദാര്യത്തെ കയ്യടിച്ചു സ്വാഗതം ചെയ്യുവാന്‍ കര്ഷകര്ക്കിന്നാവില്ല. 2015 മാര്‍ച്ച് 13-ന് സംസ്ഥാന നിയമസഭയില്‍ പ്രക്ഷുബ്ദമായ അന്തരീക്ഷത്തില്‍ ധനകാര്യമന്ത്രി അവതരിപ്പിച്ച 2015-16 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഉണര്‍വിന്റ ഊര്‍ജ്ജവുമായി കാര്‍ഷികമേഖല എന്ന തലക്കെട്ടിലെ പതിനാലാം ഖണ്ഡികയില്‍ പറയുന്നതിപ്രകാരമാണ്: ""റബര്‍ കൃഷിയെ ജീവനോപാദിയായി കണക്കാക്കുന്ന വലിയൊരു ജനവിഭാഗം സംസ്ഥാനത്തുണ്ട്. 2014 ഡിസംബറില്‍ റബറിന്മേലുള്ള വാങ്ങല്‍ നികുതി ഒഴിവാക്കിയതിലൂടെ ഈ മേഖലയിലെ ദുരിതം ഭാഗികമായി ലഘൂകരിക്കാന്‍ കഴിഞ്ഞെങ്കിലും കര്‍ഷകര്‍ക്ക് ഇതിന്റെ നേട്ടം പൂര്‍ണ്ണമായി ലഭിച്ചിട്ടില്ല. അതിനാല്‍ റബര്‍ കര്‍ഷകര്‍ക്ക് നേരിട്ടുപ്രയോജനം ലഭിക്കുന്ന ഒരു പദ്ധതി അനിവാര്യമാണെന്നു ഞാന്‍ കരുതുന്നു. ഇതിനായി ഒരു റബര്‍ വിലസ്ഥിരതാഫണ്ടു രൂപീകരിക്കുന്നതാണ്. കിലോയ്ക്ക് 150 രൂപ താങ്ങുവിലനല്‍കി 20,000 മെട്രിക് ടണ്‍ റബര്‍ വാങ്ങാനുള്ള സഹായമായി 300 കോടിരൂപ ഇതിനായി വിനിയോഗിക്കുന്നതാണ്''
മേല്‍സൂചിപ്പിച്ചതില്‍ ആദ്യഭാഗത്തുള്ളത് 2014 ഡിസംബര്‍ 18ന് സംസ്ഥാന സര്‍ക്കാര്‍ റബര്വ്യവസായികളും വന്‍കിട റബര്‍ വ്യാപാരികളുമായുണ്ടാക്കിയ കരാറിന്റെ പശ്ചാത്തലത്തിലുള്ള പരാമര്‍ശമാണ.് ബാങ്കോങ്ങിലെ റബര്‍ വിലയെ ആസ്പദമാക്കി വാങ്ങല്‍ നികുതി ഉള്‍പ്പെടെയുള്ള വിവിധ നികുതികള്‍ ഒഴിവാക്കി വിദേശത്തുനിന്നും റബര്‍ ഇറക്കുമതി ചെയ്യുന്നതിലും കുറഞ്ഞതുകയ്ക്ക് ഇന്ത്യയിലെ വ്യവസായികള്‍ക്ക് കേരളത്തില്‍ നിന്ന് റബര്‍ ലഭ്യമാക്കുന്ന കരാര്‍. ഈ കരാര്‍ പ്രഖ്യാപിക്കുന്ന ദിവസത്തെ ബാങ്കോങ് മാര്‍ക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള റബര്‍ബോര്‍ഡ് പ്രഖ്യാപിത വില കിലോഗ്രാമിന് 131.50 രൂപ. 2015 മാര്‍ച്ച് 31 വരെയാണ് കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുന്നതെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പക്ഷേ സംഭവിച്ചതെന്ത്? കര്‍ഷകരില്‍ നിന്നും ചെറുകിട വ്യാപാരികളില്‍ നിന്നും മേല്കരാറിനു മുമ്പായി വന്‍കിട വ്യാപാരികള്‍ 109-112 രൂപയ്ക്ക് വാങ്ങിവെച്ച വന്‍ റബര്‍സ്റ്റോക്ക് നികുതിയില്ലാതെ വ്യവസായികള്‍ക്ക് 131.50 രൂപയ്ക്ക് വിറ്റഴിക്കാനും അതേസമയം ഇക്കാലത്ത് ഇറക്കുമതി ചെയ്തിരുന്നെങ്കില്‍ കിലോഗ്രാമിന് 149 രൂപ ആകെ ചിലവുവരുന്ന ഉണക്കഷീറ്റ് റബര്‍ 131.50 രൂപയ്ക്ക് വ്യവസായികള്‍ക്ക് ലഭിക്കുവാനും അവസരമൊരുക്കിയ സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകക്ഷേമ പ്രഖ്യാപനത്തിന്റെയും കര്ഷകസ്നേഹത്തിന്റെയും കാപഠ്യം വൈകിയ വേളയിലെങ്കിലും തിരിച്ചറിയണം. ഈ പാക്കേജിലൂടെ സര്‍ക്കാര്‍ 45 കോടിരൂപ വിനിയോഗിച്ചുവെന്ന് നയപ്രഖ്യാപനത്തില്‍ പറയുമ്പോള്‍ നേട്ടമുണ്ടാക്കിയത് വ്യവസായികളും വന്‍കിട വ്യാപാരികളുമാണ്; കൃഷിക്കാരല്ല. റബര്‍ കൃഷിയെക്കുറിച്ച് അറിവും പഠനവുമില്ലാത്ത രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഒരു കാര്യം മറന്നു. വേനല്‍ക്കാറ്റും ഇലപൊഴിച്ചിലും മൂലം സാധാരണരീതിയില്‍ ജനുവരി ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ കര്‍ഷകര്‍ റബര്‍ ടാപ്പിംഗ് ചെയ്യാറില്ല. അതിനാല്‍ ഉല്പാദനവുമില്ല. ഈ അവസരം മുതലാക്കിയുള്ള സര്‍ക്കാരിന്റെ റബര്‍ സംഭരണ പ്രഖ്യാപനങ്ങള്‍ വിരോധാഭാസവും കര്‍ഷകന്റെ മറവില്‍ അഴിമതിക്ക് വളംവച്ചുകൊടുക്കുന്നതുമാണ്.
2015-16 സാമ്പത്തികവര്ഷമവസാനിക്കുവാന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റബര്‍ വിലസ്ഥിരതാപദ്ധയിയായി പ്രഖ്യാപിച്ച 300 കോടിയില്‍ 2016 ഫെബ്രുവരി 3-ലെ കണക്കനുസരിച്ച് 79 കോടിയോളം രൂപ മാത്രമാണ് കര്‍ഷകര്‍ക്ക് ലഭ്യമായിരിക്കുന്നത്. 300 കോടിയുടെ മൂന്നിലൊന്നുപോലും ഫലപ്രദമായി നടപ്പിലാക്കുവാന്‍ സാധിക്കാത്ത പ്രഖ്യാപനങ്ങള്‍ ബജറ്റുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു. ഈയവസരത്തിലാണ് സര്‍ക്കാര്‍ നയപ്രഖ്യാപനങ്ങളെ കര്‍ഷകരുള്‍പ്പെടെ പൊതുസമൂഹം വിലയിരുത്തേണ്ടത്. രാഷ്ട്രീയപാര്‍ട്ടികളുടെ കവലപ്രസംഗങ്ങളുടെ നിലവാരംപോലും സര്‍ക്കാരിന്റെ നയപ്രഖ്യാപനങ്ങള്‍ക്കും ബജറ്റുകള്‍ക്കും ഇല്ലാതെപോകുന്ന ഭരണസംവിധാനങ്ങളുടെ കെടുകാര്യസ്ഥതയും വൈകല്യവുമാണ് ഇവിടെ പ്രതിഫലിക്കുന്നത്. കര്‍ഷക ക്ഷേമപ്രഖ്യാപനങ്ങളും തുടര്‍ന്ന് ഇവ നടപ്പിലാക്കുന്നതിലുള്ള പാളിച്ചകളുടെ രൂക്ഷതയും മനസിലാക്കണമെങ്കില്‍ കഴിഞ്ഞ 5 വര്‍ഷങ്ങളിലെ സംസ്ഥാന ബജറ്റുകളിലേയ്ക്ക് തിരിഞ്ഞുനോക്കണം. 2011-15 കാലഘട്ടത്തില്‍ അഞ്ചു ബജറ്റുകളില്‍ കര്‍ഷകക്ഷേമത്തിനായി നിരവധി പ്രഖ്യാപനങ്ങള്‍, പദ്ധതികള്‍, നിര്‍ദ്ദേശങ്ങള്‍ ഇവയൊക്കെ വന്നെങ്കിലും പലതും കര്ഷകര്ക്കുപകരിച്ചില്ല.
2011-12-ലെ ബഡ്ജറ്റ്
കൃഷിഭവനും ഭൂവുടമയുമായി ചേര്‍ന്നുള്ള കരാര്‍ കൃഷി. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പ്രതിമാസം 300 രൂപയുടെ പെന്ഷന്. കര്‍ഷകര്‍ക്ക് കിസാന്‍ പാസ്ബുക്ക്. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന കര്‍ഷകര്‍ക്ക് 5% പലിശയിളവ്. കാര്‍ഷിക ഇന്‍ഷുറന്‍സ്. പബ്ലിക്-പ്രൈവറ്റ് പഞ്ചായത്ത് പങ്കാളിത്തത്തോടെ സര്‍ക്കാര്‍ വക തരിശുഭൂമി വികസനോന്മുഖമാക്കല്
2012-13-ലെ ബഡ്ജറ്റ്- റൈസ് ബയോപാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 10 കോടിരൂപ. കോക്കനട്ട് ബയോപാര്ക്കിനായി 15 കോടി. ഗ്രീന്‍ ഹൗസ് പദ്ധതിനടപ്പിലാക്കാന്‍ 4.5ലക്ഷം രൂപ വച്ച് കര്ഷകര്ക്കുനല്കാന് 45 കോടി
2013-14-ലെ ബഡ്ജറ്റ്- ചെറുകിട കര്‍ഷകരുടെ പലിശ ബാദ്ധ്യത എഴുതിത്തള്ളുന്നു. എല്ലാ ചെറുകിട കര്‍ഷകര്‍ക്കും പലിശരഹിത കാര്‍ഷിക വായ്പ ഉറപ്പാക്കുന്നു. കാര്‍ഷികാദായ നികുതിയില്‍ നിന്നും വ്യക്തികളെ ഒഴിവാക്കുന്നു. സംയോജിത കൃഷിത്തോട്ട പദ്ധതി. മാതൃകാ ഹൈടെക് ഹരിതഗ്രാമങ്ങള്‍
കര്‍ഷക ഉല്പാദക സംഘങ്ങളും ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളും (എഫ്.പി.സി.) കര്‍ഷക മാര്‍ക്കറ്റുകളും സ്ഥാപിക്കാന്‍ 25 കോടി. ജൈവകൃഷിക്ക് കേരള മോഡല്‍. തെങ്ങില്‍ നിന്നും നീര ഉല്പാദിപ്പിക്കാന് നീര കര്‍ഷക ഫെഡറേഷനുകള്‍ക്ക് 15 കോടി
2014-15-ലെ ബഡ്ജറ്റ്-കര്‍ഷകര്‍ക്ക് 90%സര്‍ക്കാര്‍ പ്രീമിയത്തോടുകൂടി ഇന്‍കം ഗ്യാരന്റിയും വില നിര്‍ണ്ണയ അവകാശവും. രണ്ടു ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ള കര്‍ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കര്‍ഷകര്‍ക്ക് ഹൈടെക് ചിപ്പ് അടിസ്ഥാന അഗ്രികാര്‍ഡ് കേരളത്തെ ഹൈടെക് കാര്‍ഷിക സംസ്ഥാനമായി രൂപപ്പെടുത്താന്‍ പദ്ധതി. കാര്ഷികോല്പന്ന വിപണനത്തിന് സംഘങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ, ഗൃഹനാഥന് മരിച്ചാല്‍ കാര്‍ഷിക കടം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു ചെറുകിട ഭക്ഷ്യസംസ്കരണ വ്യവസായങ്ങള്‍ക്ക് പ്രോത്സാഹനം. ജലസമൃദ്ധ കേരളത്തിനായി ആയിരക്കണക്കിന് പ്രാദേശിക ചെക്കുഡാമുകള്‍ക്ക് 100 കോടി സര്‍ക്കാര്‍ സഹായം. കൃഷി അധിഷ്ഠിത വ്യവസായിക അവാര്‍ഡ്. ഗ്ലോബല്‍ അഗ്രി മീറ്റ്. കര്‍ഷക നൈപുണ്യ അവാര്‍ഡ്
2015-16-ലെ ബഡ്ജറ്റ്- 300 കോടി രൂപയ്ക്ക് റബര്‍ വിലസ്ഥിരതാ ഫണ്ട് റബറിന് 150 രൂപയുടെ താങ്ങുവില. നെല്ലുസംഭരണത്തിന് 300 കോടി. കാര്‍ഷിക വായ്പകളുടെ മുഴുവന്‍ പലിശ ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. കാര്‍ഷിക വായ്പ പലിശരഹിത ആദ്യസംസ്ഥാനമായി കേരളം മാറുന്നു. നീര ഉല്പാദക സംഘങ്ങള്‍ക്ക് ഉല്പാദക യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ 50 ലക്ഷം രൂപ വരെ ഓരോ യൂണിറ്റിനും സര്‍ക്കാര്‍ സഹായം. ഇതിനായി 100 കോടി.
മേല്പറഞ്ഞ പ്രഖ്യാപനങ്ങളൊക്കെ അവതരണഭാഷയില്‍ അത്യുഗ്രമെന്ന് അടിവരയിടാം. പക്ഷേ യാഥാര്‍ത്ഥ്യങ്ങളിലേയ്ക്കു കടക്കുമ്പോള്‍ കര്‍ഷകര്‍ക്കിന്നും നിരാശയാണ്. കിസാന്‍ പാസ്ബുക്കും, കാര്ഷികഇന്ഷുറന്സും, കരാര്‍ കൃഷിയുമൊക്കെ എവിടെ നില്ക്കുന്നു? വിവിധ ബയോപാര്ക്കുകള്ക്കായി പ്രഖ്യാപിച്ച കോടികളെവിടെ? ഹൈടെക് ഹരിതഗ്രാമങ്ങളെവിടെ? പലിശരഹിത കാര്‍ഷിക വായ്പകളും പലിശബാധ്യത എഴുതിത്തള്ളലും ഗുണം ചെയ്തതാര്‍ക്കാണ്? കര്‍ഷക ആരോഗ്യ ഇന്‍ഷുറന്‍സും അഗ്രികാര്‍ഡും ചുമപ്പുനാടയില്‍ കുടുങ്ങിയോ? വിവരാവകാശപ്രകാരം ലഭിച്ച കണക്കനുസരിച്ച് 3 കോടിയോളം ചെലവാക്കി നടത്തിയ ഗ്ലോബല്‍ അഗ്രിമീറ്റിലൂടെ ഒരു നിക്ഷേപമെങ്കിലും തരപ്പെടുത്താനായോ? നെല്‍ കര്‍ഷകര്‍ക്കായി 300 കോടി പ്രഖ്യാപിച്ചവര്‍ 225 കോടി സഹകരണബാങ്കുകളില്‍ നിന്ന് കടമെടുത്തു. നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് 19 രൂപയില്‍ നിന്ന് 21.50 രൂപയായുയര്ത്തുന്നുവെന്ന് 2015 സെപ്തംബര്‍ 29ന് വീണ്ടും പ്രഖ്യാപനമുണ്ടായി. വര്‍ദ്ധിപ്പിച്ച തുക നെല്‍കര്‍ഷകര്‍ക്ക് സമയബന്ധിതമായി നല്കുന്നതില് സര്‍ക്കാര്‍ പരാജയപ്പെട്ടു.
കാര്‍ഷികപ്രതിസന്ധിയില്‍ നടപടികളില്ലാത്ത ഉറപ്പുകള്‍ നിരന്തരം നല്കി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന സ്ഥിരം വഞ്ചനകള്‍ ഒട്ടേറെയുണ്ട്. ഭൂനികുതി വര്‍ദ്ധിപ്പിക്കില്ലെന്ന് ഉറപ്പുനല്‍കിയവര്‍ 2011-12ല്‍ ഹെക്ടറിന് 100 രൂപയുണ്ടായിരുന്ന ഭൂനികുതി 2015-16ല്‍ മുന്‍കാലപ്രാബല്യത്തോടെ 800 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. കാര്‍ഷികമേഖലയില്‍ വൈദ്യുതി ചാര്‍ജ്ജ് ഒരു യൂണിറ്റിന് 70 പൈസയായിരുന്നത് അമിതമായി വര്‍ദ്ധിപ്പിച്ച് 7 രൂപ 40 പൈസയായി ഉയര്‍ത്തിക്കൊണ്ട് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന് ഉത്തരവിറക്കി. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ 2 ഹെക്ടറില്‍ താഴെയുള്ള കര്‍ഷകര്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുമെന്നും ഇതിന് കമ്മീഷന് തയ്യാറാകുന്നില്ലെങ്കില്‍ സര്‍ക്കാര്‍ അതിന്റെ ബാധ്യത ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ഉറപ്പുനല്‍കിയത് നടപ്പിലാക്കിയിട്ടില്ല. തമിഴ്നാട്ടിലും, കര്‍ണ്ണാടകത്തിലും കൃഷിക്ക് വൈദ്യുതി സൗജന്യമായിരിക്കുമ്പോള്‍ കേരളത്തിലെ കാര്‍ഷികാവശ്യങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കുമെന്ന വാഗ്ദാനം പാലിക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പട്ടയമില്ലാത്ത എല്ലാ കര്‍ഷകര്‍ക്കും ഉപാധിരഹിതപട്ടയമെന്ന് ഉറപ്പുനല്‍കിയവര്‍ 16 ഉപാധികളുമായി കുറെ പട്ടയങ്ങള്‍ പട്ടയമാമാങ്കങ്ങളിലൂടെ വിതരണം ചെയ്തപ്പോള്‍ സര്‍ക്കാരിന്റെ ഉറപ്പ് എവിടെപ്പോയി? കര്ഷകദ്രോഹനിയമം ഇഎഫ്എല്‍ എടുത്തുകളയുമെന്ന ഉറപ്പ് ഇന്നും ഉറപ്പായി തുടരുന്നു.
ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ വിഷയത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കേരളത്തിലും ഡല്‍ഹിയിലും വച്ച് കിട്ടിയ ഉറപ്പുകളുടെ എണ്ണം ഗിന്നസ് ബുക്കില്‍ ഇടം തേടുന്നതാണ്. റബര്‍ വിലസ്ഥിരതാപദ്ധതിയിലൂടെ പ്രഖ്യാപിച്ച 300 കോടി ഒരുവര്‍ഷമായിട്ടും കര്ഷകരിലെത്തിക്കാത്തവരുടെ 500 കോടിയുടെ അടുത്തവര്‍ഷത്തേയ്ക്കുള്ള പുത്തന്‍ ഉറപ്പ് ബാക്കിപത്രമായി നില്ക്കുന്നു. കേന്ദ്രസര്‍ക്കാരില്‍ നിന്ന് കിട്ടിയെന്ന് അവകാശപ്പെട്ട ഉറപ്പുകളൊക്കെ വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന് കൈമലര്‍ത്തിയപ്പോള്‍ ജലരേഖയായി മാറി.
യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച ചില പാക്കേജുകളുടെ അവസ്ഥയും ഇവിടെ പ്രസക്തമാണ്. കുട്ടനാട്ടിലെ കര്‍ഷകരുടെ ദുരിതമകറ്റുവാന്‍ ഡോ.എംഎസ് സ്വാമിനാഥന് കമ്മിറ്റി നല്കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കപ്പെട്ട കുട്ടനാട് പാക്കേജ് അട്ടിമറിക്കപ്പെട്ടു. 1840 കോടി രൂപയാണ് പ്രഖ്യാപിക്കപ്പെട്ടത്. അതില്‍ 500 കോടിമാത്രമാണ് 5 വര്‍ഷംകൊണ്ട് ചിലവാക്കിയത്. കാലാവധി തീര്‍ന്നതിനാല്‍ ബാക്കി പണം മുഴുവന്‍ നഷ്ടപ്പെട്ടുപോയി.
2008 നവംബര്‍ 20ന് പ്രഖ്യാപിക്കപ്പെട്ട ഇടുക്കി പാക്കേജ് 1876 കോടി രൂപ സുസ്ഥിര പുരോഗതിയും, കാര്‍ഷിക വളര്‍ച്ചയും, അടിസ്ഥാന സൗകര്യവികസനവും, ഗതാഗത സൗര്യവും ലക്ഷ്യമിട്ടതായിരുന്നു. എന്നാല്‍ 5 വര്‍ഷങ്ങള്‍ക്കുശേഷം കാര്യമായ യാതൊരു ചലനവും സൃഷിക്കാതെ ഈ പാക്കേജും നിന്നുപോയി. ഇതില്‍ 750 കോടി കാര്‍ഷിക കടാശ്വാസത്തിനായി നീക്കിവെച്ചു. ഇതിന്റെ ഫലം സാധാരണക്കാരന് ലഭിച്ചില്ല. ബാക്കിയുള്ള തുകയില്‍ 200 കോടി രൂപയില്‍ താഴെമാത്രമാണ് ചിലവഴിച്ചത്. സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും കെടുകാര്യസ്ഥതയുമാണ് ഈ രണ്ടുപദ്ധതികളും അട്ടിമറിക്കപ്പെടുവാന്‍ കാരണം. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ റബര്‍ നയവും റബര്‍ പാക്കേജും നിയമസഭാതെരഞ്ഞെടുപ്പിനുമുമ്പ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നുണ്ട്. മുന്‍വിധിയോടെ ഇതിനെയും സമീപിക്കേണ്ട ഗതികെട്ട അവസ്ഥയിലാണ് ഇന്ന് കര്‍ഷകര്‍.
മോഹനവാഗ്ദാനങ്ങളാല്‍ കര്ഷകമനഃസാക്ഷിയെ വിലയ്ക്കുവാങ്ങുവാന്‍ ഭരണ രാഷ്ട്രീയ നേതൃത്വങ്ങള്‍ മത്സരിക്കുമ്പോള്‍ തകര്‍ന്നടിയുന്നത് ഈ നാടിനെ തീറ്റിപ്പോറ്റുന്ന ജനസമൂഹമാണ്. നടപടികളില്ലാത്ത ഉറപ്പുകളും പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും വീണ്ടും നല്കി അസംഘടിത കര്‍ഷകനെ സ്ഥിരനിക്ഷേപം പോലെ കൈയിലൊതുക്കി നേട്ടംകൊയ്യാമെന്ന് ആരും മനക്കോട്ടകെട്ടേണ്ടതില്ല. ഈ സര്‍ക്കാരിന്റെ വരാന്‍പോകുന്ന അവസാന ബജറ്റില്‍ കര്ഷകക്ഷേമപദ്ധതികളുടെ പുത്തന്‍ പ്രഖ്യാപനങ്ങളുണ്ടാകാം. ഏതാനും മാസങ്ങള്‍ മാത്രം ബാക്കിയുള്ള ഒരു സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റ് പ്രഖ്യാപനങ്ങളെയും വാഗ്ദാനങ്ങളെയും മുഖവിലയ്ക്കെടുക്കുവാന്‍ കര്ഷകര്ക്കാവുമോ? അവരിന്നും ചതിക്കുഴിയില്‍.
ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ദേശീയ സെക്രട്ടറി ജനറല്‍, ഇന്‍ഫാം
Comments