കൊച്ചി: കാലാവസ്ഥാവ്യതിയാനംകൊണ്ട് കൃഷിനാശംവന്നവരും ഉല്പന്നങ്ങളുടെ വിലയിടിവുമൂലം സാമ്പത്തിക തകര്‍ച്ച നേരിടുന്നവരുമായ സാധാരണ കര്ഷകന് വായ്പ തിരിച്ചടയ്ക്കാന്‍ വൈകുന്നതിന്റെ പേരില്‍ ജയിലിലടയ്ക്കുന്ന നിയമം നടപ്പിലാക്കുന്ന പൊതുമേഖലാ ബാങ്കുകള്‍ വന്‍കിട വ്യവസായികളുടെയും സമ്പന്നരുടെയും 1.14 ലക്ഷം കോടിയുടെ ലോണുകള്‍ എഴുതിത്തള്ളിയ നടപടിയില്‍ അന്വേഷണം വേണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കാര്‍ഷിക പ്രതിസന്ധിയില്‍ ജീവിക്കുവാന്‍ നിവൃത്തിയില്ലാതെ സ്വന്തം കിടപ്പാടംപോലും പണയംവച്ചാണ് തുച്ഛമായ തുകകള്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ചെറുകിട കര്‍ഷകര്‍ വായ്പയായി എടുക്കുന്നത്. 5,000 രൂപയില്‍ കുറഞ്ഞ തുകയ്ക്കു പോലും പലിശയും പലിശയിന്മേല് പലിശയും ഈടാക്കി അവസാനം കര്‍ഷകനെ ആത്മഹത്യയിലേയ്ക്കു പറഞ്ഞുവിടുന്നവര്‍ കോര്‍പ്പറേറ്റുകളുടെയും സമ്പന്നരുടെയും അതിഭീമമായ ലോണുകള്‍ എഴുതിത്തള്ളുന്നത് വഞ്ചനാപരവും നാടിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നതുമാണ്. പൊതുമേഖലാബാങ്കുകളുടെ ഉന്നതന്മാരും വ്യവസായ സമ്പന്ന ലോബികളും ചേര്‍ന്ന് കാര്‍ഷികമേഖലയ്ക്കും കര്‍ഷകര്‍ക്കുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന വന്‍ ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും അട്ടിമറിക്കുന്നു.
1.14 കോടി കിട്ടാക്കടമായി കണക്കാക്കി എഴുതിത്തള്ളുന്ന സാഹചര്യം ബാങ്കിംഗ് മേഖലയുടെ കെടുകാര്യസ്ഥതയും പ്രവര്‍ത്തന വൈകല്യവുമാണ് സൂചിപ്പിക്കുന്നത്. ഈ തുക എഴുതിത്തള്ളുകയല്ല, ഇതനുവദിച്ച ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുകയാണ് വേണ്ടത്. ഈ നടപടിയിലൂടെ ഇന്ത്യയിലെ സാമ്പത്തിക സ്ഥാപനങ്ങളിന്മേലുള്ള പൊതുസമൂഹത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. നികുതി വര്‍ദ്ധിപ്പിച്ചും വിവിധ പദ്ധതികള്‍ വെട്ടിച്ചുരുക്കിയും ജനങ്ങളെ പിഴിയുന്ന സര്‍ക്കാര്‍ ഈ വന്‍ സാമ്പത്തിക കൊള്ളയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും കാര്‍ഷിക വായ്പകളുടെ പേരില്‍ ധനകാര്യസ്ഥാപനങ്ങള്‍ നടത്തുന്ന ചൂഷണത്തിനെതിരെ കര്‍ഷകര്‍ സംഘടിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം
Comments